Monday, July 18, 2011

കവിത

എന്റെയുള്ളില്‍ നിനക്കിന്നു
എത്രയാണ് പ്രായം..?
ഒരു കുന്നോളം മൌനം ,
...അല്ലെങ്കില്‍ ഒരു നിമിഷത്തെ -
ഒറ്റപെടല്‍ .
അത് മതിയായിരുന്നു
നിനക്ക് പിറക്കാന്‍ .
എന്നിട്ടും ഓരോ മൌനത്തിലും
നിന്നെ ഞാന്‍ തലോടി ,
ഓരോ ഒറ്റപെടലിലും
നീ വളര്‍ന്നു ..
ഒരാഴ്ചയുടെ നോവ്‌ പോലും
താങ്ങാനാവാതെ
പിറന്നുപോയ
നിന്റെ സോദരരെ പോലെ
ഇരുളിലടഞ്ഞു പോവരുത് നീയും ..
അവരെ നീ തുറന്നു വിടുക ..
ഈ വിശാല ലോകത്തില്‍
അനേകം സര്‍ഗാത്മക -
ഹൃദയങ്ങളിലൂടെ
അവരെയും കൂട്ടി നീ -
പറക്കുക .
ഇനി വരും മൌനത്തില്‍
നിനക്കൊരു അനിയത്തിയെ കൂടി തരാം ..

Tuesday, March 15, 2011

എന്റെ സ്വര്‍ഗം

വരൂ നമുക്കാ -
പുളിമര ചുവട്ടിലേയ്ക്കു പോകാം .
നനുത്ത പച്ച
പുല്ലുവിരിച്ച
നട വരമ്പില്‍ചെന്നിരിക്കാം ..
കയ്യിലെ ലഹരി
നുരയുന്ന പാത്രം ,
സിരയില്‍ പകര്‍ന്നു
വറ്റിചീടുക..
ചുറ്റിലും കണ്ടല്‍ക്കാടുകള്‍-
ക്കിടയിലെ, വന്ന്യത
കണ്ടാസ്വതിചീടുക ..
വെയില്‍ മങ്ങി
ചുവന്ന മേഖങ്ങളെ
പുക ചുരുളുകളൂതി
മറയ്ക്കണം .
ചില്ലകള്‍ക്കിടയില്‍
കലപില കൂട്ടുന്ന
കിളികളെ നോക്കി
ഉച്ചത്തില്‍ പാടുക ,
ഇതാണെന്റെ ലോകം .
ഇതാണെന്റെ സ്വര്‍ഗ്ഗവും .

Saturday, January 15, 2011

തിരിച്ചറിവ്

എന്റെ ശിരസ്സില്‍,
അദൃശ്യമാമേതോ മഷിയാല്‍
എന്തൊക്കെയോ നീ
കുത്തി വരഞ്ഞിട്ടു ..
പിറന്നു വീണ സമയം
ഗണിച്ചു "നിന്റെ -
പരിഭാഷകന്‍" ,
അത് കടലാസില്‍
പകര്‍ത്തി തന്നു ..
എന്റെ കര്‍മ്മങ്ങളെല്ലാം
മുന്‍പേ വിധിച്ച
സര്‍വജ്ഞ്ജനാം നിന്റെ
നൈതിക ബോധം
നശിച്ചു പോയോ ?

അല്ലെങ്കിലെന്തിനിപ്പോള്‍
എന്നെ പഴിക്കുന്നു ?
പാപവും പുണ്യവും
മുന്‍പേ രചിച്ച നീ,
ആടിതിമിര്‍ത്ത വെറും
കളിപ്പാവയാമെന്നെ
ശിക്ഷിപ്പിതേതു -
നൈതിക ശാസ്ത്രത്താല്‍..?
ഇവ്വിധം നീച്ചമാം
കിരാത വ്യവസ്ഥയോ ,
ദൈവികമെന്ന് നാം
വാഴ്ത്തുന്നതൊക്കെയും .!!
സ്വേച്ചനാം നീയിനി
ഞെളിയേണ്ട ഒരിക്കലും ,
വാഴ്ത്തുകയില്ല ഞാന്‍
പ്രാര്‍ത്ഥനയാലിനി,
കൈകൂലി പോലും
തരികയില്ലായിനി -
നേര്‍ച്ചകള്‍ തന്‍ രൂപത്തില്‍ പോലും ..

Friday, December 10, 2010

കാഞ്ഞിരം

എന്നിലെ , നീ തന്നെ നട്ട
കാഞ്ഞിരം വേരറ്റു വീഴാന്‍ ,
ഒരു തുണ്ട് കരിമ്പിനില മതി ..
എന്തിനോ പിന്നെയും അതിനു നീ -
വെള്ളവും വളവുമേകുന്നു..
മറക്കണ്ട, ഒരുനാള്‍ അസ്ഥിയില്‍ -
ആഴ്ന്നിറങ്ങുമത്
നീല ഞരമ്പുകള്‍ പോല്‍ ..

Thursday, October 7, 2010

..ആമിയ്ക്ക്

പ്രണയിച്ചു പൂക്കളെ , മരങ്ങളെ, ചെടികളെ..
പ്രണയിച്ചു നിറങ്ങളെ , പക്ഷിയെ എന്നുവേണ്ട-
പ്രണയിച്ചു പക്ഷി തൂവലുകളെ പോലും .
പ്രണയിച്ചു പ്രണയത്തെ പ്രണയത്തിന്‍ കാമുകി
പ്രണച്ചഗാധമായ് മരണത്തെ പോലും .
പ്രണക്കപെടുകയില്ലോരിക്കലും എന്നറിഞ്ഞിട്ടും,
കലഹിച്ചു, പ്രണയത്തിനായ്‌
വിരഹതിന്നോടുവിലും-
വേഷം മാറിയും കലഹിച്ചുനോക്കി .
ഒടുവിലാ പ്രണയം തിരിച്ചറിഞ്ഞു
പ്രണയിക്കപെട്ടവള്‍ അഗാധമായ്-
പ്രണയിച്ച കാമുകനാല്‍ .
പ്രണയത്തിന്‍ ലോകത്ത്
കൈകള്‍ കോര്‍ത്തവര്‍ നടന്നകന്നു.
ഇന്നുമീ ഭൂമിയില്‍ ശേഷിപ്പിതോന്നു -
നീ വെടിഞ്ഞുപോയ നിന്റെ
പ്രണയം മാത്രം ...
ഋതുക്കള്‍ അത് മഴത്തുള്ളികളില്‍ ചാലിച്ചു,
പക്ഷി തൂവലുകളെ അത് നനച്ചു ,
ആ മഴത്തുള്ളികള്‍ തലയില്‍ ചൂടി ,
ഒരിക്കലും മരിക്കാത്ത
നിന്റെ ഓര്‍മകളുമായ് -
നീര്‍മാതളങ്ങള്‍ പൂത്തു തളിര്‍ത്തു നിന്നു...
----ലാല്‍

Wednesday, October 6, 2010

നിറമില്ലാത്ത മഴവില്ല്

ഞാന്‍ കാണുന്നുണ്ട് ,
ആകാശത്തിന്റെ വിശാലതയില്‍
പ്രകാശം അതിന്റെ
വര്‍ണ്ണ വിസ്മയതാല്‍
മഴത്തുള്ളികളെ കൂട്ട് പിടിച്ചു
പ്രപഞ്ചത്തെ
അലങ്കരിക്കുന്നു
ആ നിറങ്ങള്‍ഏഴും
പീലികളില്‍ ആവാഹിച്ചു ,
മയിലുകള്‍ നൃത്തം വയ്ക്കുന്നു ...
വൃക്ഷങ്ങള്‍ തളിരിലകളെ
മഴതുള്ളികലാല്‍ കുളിപ്പിക്കുന്നു ..
ഒരു പാത്രത്തില്‍
കുറച്ചു മഴ വെള്ളം
എനിക്കുവേണ്ടി
മാറ്റി വച്ചിട്ടുണ്ട് .
അത് ഞാന്‍ എന്റെ
തലയിലൂടെ ഒഴിച്ചു,
എന്റെ ചുറ്റിലും
ഇരുണ്ട ചുവരുകള്‍ .
അതില്‍ നിറമില്ലാത്ത
ചോക്കുകൊണ്ട്‌ ഞാന്‍
മഴവില്ല് വരയ്കാന്‍ ശ്രമിച്ചു ....

Friday, August 20, 2010

സ്വാതന്ത്ര്യം

സ്വതന്ത്ര ഭാരതമിതു
സുരക്ഷിത ഭാരതം.
ഭാഗ്യവാന്‍മാര്‍ നമ്മള്‍
വാഴ്ത്തി പാടുക
ഭാരതത്തിന്‍ സ്വാതന്ത്ര്യ ഗാഥകള്‍ ..
മൂന്നു നേരത്തിന്‍ പതിവു
തെറ്റിച്ചിട്ടൊരുനേരമാക്കുകിലതു
ദരിദ്ര സ്വാതന്ത്ര്യം ..
കൈകളറുത്തു കാണിക്ക വെച്ചതും ,
ശൂലമുനയില്‍ ഭ്രൂണത്തെ കോര്‍ത്തതും -
മത സ്വാതന്ത്ര്യം ..
നരക തുല്യമീ നഗര വീഥിയില്‍
വയര്‍ പിളര്‍ന്നു പിടഞ്ഞു മരിക്കുവാന്‍
തെരുവ് പെണ്ണിനുമുണ്ട്
ഒരമ്മതന്‍ , പിഴച്ച സ്വാതന്ത്ര്യം ..
ചുട്ടു പൊളളുന്നോരാ -
താറിട്ട റോട്ടിന്‍
പരുത്ത പ്രതലത്തില്‍
തലകുത്തി വീണു
പിറന്നതാ കുഞ്ഞിന്റെ
ജനന സ്വാതന്ത്ര്യം ..
കത്തുന്ന സൂര്യനെ
മുട്ടിയുരുംമുവാന്‍ വെമ്പുന്ന -
സൌധങ്ങള്‍ കെട്ടിപടുക്കുവാന്‍ ,
തന്നോളം പോന്ന ,
കടഞ്ഞ കല്‍ ചീളുകള്‍
കുഞ്ഞു ശിരസ്സില്‍
ചുമന്നു പോകുന്നത്
ബാല സ്വാതന്ത്ര്യം ..
കാറ്റിനെ വെല്ലുന്ന
വേഗത്തില്‍ പായുന്ന,
ആഡംബര കാറില്‍,
തൂവെള്ള വസ്ത്രതിനുള്ളിലിരുന്നവന്‍
ചിന്തിച്ചിരിക്കണം -
"എത്ര സുന്തരമീ ഭാരതം ,
എത്ര സുരക്ഷിതം".....


-------- ലാല്‍ .